വൈറസിന് ഏതറ്റം വരെ പോകാം; ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘന

 

വൈറസിന് ഏതറ്റം വരെ പോകാം; ഇന്ത്യയെ വിമർശിച്ച് ലോകാരോഗ്യ സംഘന

പ്രതിദിന മരണനിരക്കിൽ ഇന്ത്യ റെക്കോർഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്. വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാൻ കാരണം



  ജനീവ: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ വിമർശനം. വിനാശകാരിയായ വൈറസിനെ നിസാരവത്കരിച്ചതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി. വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

പ്രതിദിന മരണനിരക്കിൽ ഇന്ത്യ റെക്കോർഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്. വാക്‌സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാൻ കാരണം. ഇന്ത്യയുടെ കോവിഡ് വ്യാപന തീവ്രതയിൽ താൻ ആശങ്കാകുലനാണെന്നും ജനീവയിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തുടർച്ചയായ നാലാം ദിവസവും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,624 മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 1,66,10,481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,38,67,997 പേര്‍ രോഗമുക്തി നേടി. ആകെ മരണ സംഖ്യ 1,89,544. നിലവില്‍ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ദേശീയ തലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം തുടരുന്നതിനിടെ, ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റലിൽ 20 രോഗികൾ ഒറ്റരാത്രികൊണ്ട് മരിച്ചു. 30 മിനിറ്റ് ഓക്സിജൻ വിതരണം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ പറഞ്ഞു. ആശുപത്രിയിലെ 200 ഓളം കോവിഡ് -19 രോഗികളാണ് നിലവിൽ ഓക്സിജനെ ആശ്രയിച്ചിരിക്കുന്നത്.

Comments